Saturday, 12 September 2020

ഹെര്‍മ്മോനിന്‍ പനിനിര്‍മ്മലന്‍ / സി. പി. ചാണ്ടി വെണ്ണിക്കുളം

(ഉടയോന്‍ നാഥാ-ഗിരിസീനാ-എന്ന രീതി)


കാതോലിക്കാ-മഹിമാസനവേദി-യ്ക്കൊളിയായ് വിലസുന്ന

വൈദിക വിദ്യാഗ്രേസരനേ! സത്യാചാരപരായണനേ!

വാനവകാന്തിയെഴും ജനകാ! നാഥാ ബാവാ തിരുമേനീ

വാണാലും നീണാളതിമോദം!


സീനായ്-മേഘ-ഗംഭീരമുഴക്കം-തങ്കലെഴും താതാ

ഓഫീര്‍ തങ്ക മനോഹരനേ! ശാരോന്‍പനിമലര്‍ സുന്ദരനേ!

ഹെര്‍മ്മോനിന്‍ പനിനിര്‍മ്മലനെ! കര്‍മ്മേല്‍മലപോലുന്നതനേ!

വാണാലും നീണാളതിമോദം.


പേര്‍ഷ്യാനാട്ടില്‍-മാര്‍ത്തോമാനട്ട-മഹിമനിറഞ്ഞോരാ-

മുന്തിരി കാണ്‍കമലങ്കരയില്‍-സുന്ദരമായ് പടരുന്നല്ലോ

അതിനെ നനച്ചു വളര്‍ത്തുന്നോ-രരുമയെഴും തോട്ടക്കാരാ

വാണാലും നീണാളതിമോദം.


ഈ സൗഭാഗ്യം കാണാന്‍ കൊതിയോടെ-വാണ മഹാത്മാക്കള്‍

ഘോരനിരാശയോടവസാനം പാരിതുവിട്ടു പരം പൂകി

ഇന്നേഴകള്‍ മിഴിയും കരളും കുളിരെക്കാണും തിരുമേനീ

വാണാലും നീണാളതിമോദം


പാരിടമെന്ന-നല്ലാരാമത്തില്‍-ചെറിയോരു കടുകുമരം!

നാലുവശങ്ങളില്‍ വീശുന്ന ശാഖകളനവധിയതിനുണ്ട്,

അതിലമരും കിളികളിലേറ്റം വിമലതപേറും കുറുപ്രാവേ!

വാണാലും നീണാളതിമോദം.


ആടുകള്‍ മദ്ധ്യേവടിയേന്തിയൊരുത്തന്‍ നിലകൊള്ളുന്നല്ലോ

പേരുപറഞ്ഞു വിളിക്കുമ്പോ-ളോരോന്നരികത്തണയുന്നു,

അവയെപ്പാലീപ്പാനുയിരും കളയാന്‍ മടിയില്ലാത്തിടയാ!

വാണാലും നീണാളതിമോദം.


ദുരിതക്കടലിന്‍-തിരയില്‍താണവരെ-കരകേറ്റും പടവേ?

ഇരുളില്‍ തെളിയും താരകമേ! മരുവിന്‍ നടുവിലെ നീരുറവേ!

മലമേലമരും നല്‍പുരമേ! മലങ്കരയുടെ മണവാളാ

വാണാലും നീണാളതിമോദം.